ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു കോടതിയുടെ നിരീക്ഷണം. ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കുന്ന ഭരണഘടനാ വ്യവസ്ഥ കേവലം നിയമപരമായ ഔപചാരികതയല്ല. അവകാശമെന്നതിന് അപ്പുറം സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്വത്വം സംരക്ഷിക്കുമെന്നു ഭരണഘടനാ ശിൽപികൾ നൽകിയ വാഗ്ദാനമാണെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് വിധിയിൽ കൂട്ടിച്ചേർത്തു. യുജിസി ചട്ടങ്ങൾ പാലിക്കാത്തതിന് 66 അസിസ്റ്റന്റ് പ്രഫസർമാരുടെയും ഒരു പ്രിൻസിപ്പലിന്റെയും നിയമനം തള്ളിയതിനെതിരെ വിമൻസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, ചെന്നൈ ലയോള കോളജ്, സ്റ്റെല്ല മാരിസ് കോളജ്, വില്ലുപുരം സേക്രഡ് ഹാർട്ട് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി
