ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച വ്യക്തമമാക്കി. വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വില വർധന ബാധകമാണ്. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കൾ ഈ വിലയാണ് ഇനി നൽകേണ്ടത്. ഉജ്ജ്വല പദ്ധതിയിലുൾപ്പെടുന്ന ഉപഭോക്താക്കൾ സിലിണ്ടറിന് 553 രൂപ നൽകണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കൂട്ടിയതിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. എക്‌സൈസ് തീരുവയിലെ വർധനവ് സാധാരണ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം കുട്ടിച്ചർത്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ ബാരലിന് 60 ഡോളർ കുറവ് വന്നതായും അദ്ദേഹംവ്യക്തമാക്കി . എക്‌സൈസ് തീരുവയിൽ നിലവിലുണ്ടായ വർധനവിന്റെ ഭാരം എണ്ണക്കമ്പനികൾ വഹിക്കുമെന്നും എന്നാൽ ക്രമേണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുട്ടിച്ചർത്തു.