ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചിന്റെതാണ് ഈ നിർദ്ദേശം. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.ആർ.എ.ഐ) തുടങ്ങിയ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസ് ജൂലൈയിൽ കൂടുതൽ വാദം കേൾക്കാൻ കോടതി മാറ്റി വെച്ചു. മരുന്ന് വ്യവസായത്ത് അധാർമികമായ കച്ചവടവത്കര രീതികളാണ് നടക്കുന്നതെന്ന് ഹരജിയിൽ സൂചിപ്പിച്ചിരുന്നു. കൂടുതൽ മരുന്നുകൾ പ്രിസ്‌ക്രിപ്ഷൻ ചെയ്യുന്നതിനായി ഡോക്ടർമാരെ സ്വാധീനിക്കുന്നതിനായി വിൽപ്പനക്കും പ്രചാരണത്തിനുമായി വൻതോതിൽ പണം ചെലവഴിക്കുന്നുണ്ടെന്നും റിട്ട് ഹർജിയിൽ എടുത്തുകാണിച്ചിട്ടുണ്ട്. കെമിക്കൽ പേറ്റൻ്റുകളാൽ സംരക്ഷിച്ചിരിക്കുന്ന മരുന്നിന്റെ അതേ രാസവസ്തുക്കൾ അടങ്ങിയ ഒരു ഫാർമസ്യൂട്ടിക്കൽ മരുന്നാണ് ജനറിക് മരുന്നുകൾ.
രാജ്യത്തെ എല്ലാ ഡോക്ടർമാരും ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി
