രണ്ട് പ്രഖ്യാപിത ആണവശക്തികൾ നേരിട്ട് തുറന്ന ഏറ്റുമുട്ടലിൽ ഏർപ്പെടുന്ന, സമീപകാലചരിത്രത്തിലെ ഒരേയൊരു ഉദാഹരണമാണ് ഇക്കഴിഞ്ഞ ഇന്ത്യ-പാകിസ്താൻ സംഘർഷം. ഒരു ആണവയുദ്ധം ഉണ്ടാക്കിയേക്കാവുന്ന അതിഭീമമായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത്, വാചാടോപങ്ങൾ കുറയ്ക്കാനും നയതന്ത്ര ചർച്ചകളിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാനും ഇന്ത്യക്കും പാകിസ്താനും മേൽ അന്താരാഷ്ട്രസമൂഹം സമ്മർദം തുടരുകതന്നെചെയ്യും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽപ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ, പാകിസ്താൻ പുറപ്പെടുവിക്കുന്ന ഭീകരതയ്ക്കെതിരേ ഇന്ത്യയുടെ സമീപനം എന്തെന്നതുസംബന്ധിച്ച ഒരു പുതിയ സിദ്ധാന്തം വളരെ വ്യക്തതയോടെ വിശദീകരിച്ചു. ഇന്ത്യ ഭീകരതയെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഇനിമുതൽ ഓപ്പറേഷൻ സിന്ദൂർ ഒരു മാതൃകാരീതി . ആയിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ നവസിദ്ധാന്തം വിശദീകരിക്കവേ, പ്രധാനമന്ത്രി മൂന്ന് ഘടകങ്ങൾ ഉയർത്തിക്കാട്ടി.
ഒന്ന്: ഇന്ത്യക്കുനേരേ ഭീകരാക്രമണമുണ്ടായാൽ ഉചിതമായ രീതിയിൽ മറുപടിനൽകും. ഭീകരതയുടെ വേരുകൾ ഉദ്ഭവിക്കുന്നേടത്തുതന്നെ ആഞ്ഞടിക്കും.
രണ്ട്: ഒരുതരത്തിലുള്ള ആണവഭീഷണിയെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല. ആണവഭീഷണിയുടെ മറവിൽ സുരക്ഷിതമായി പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യവും നിർണായകവുമായ ആക്രമണം നടത്തും.
മൂന്ന്: ഭീകരതയുടെ രക്ഷാകർത്തൃത്വംവഹിക്കുന്ന സർക്കാരിന്റെയും ഭീകരതയുടെ ആസൂത്രകരുടെയും കാര്യത്തിൽ ഇന്ത്യക്ക് വേർതിരിവുണ്ടാകില്ല.
ഭീകരതയും സംഭാഷണങ്ങളും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയില്ലെന്ന് പാകിസ്താനെ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി