ഹിന്ദു ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളിൽ പോലും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾ, മഠങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളിൽ പോലും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ. ഇത്തരം ഇടപെടലുകളിൽ പലതും കോടതികൾ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫിൽ സർക്കാർ ഇടപെടുന്നുവെന്ന ആരോപണത്തെ ഖണ്ഡിച്ച് കൊണ്ടാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചത്. ഇക്കാര്യം വിശദീകരിച്ച് കൊണ്ട് സുപ്രീം കോടതിക്ക് കേന്ദ്ര സർക്കാർ കൈമാറിയ കുറിപ്പിൽ കേരളത്തിലെ നീറിക്കോട് ശിവ ക്ഷേത്രത്തിലെ ശാന്തി നിയമനം സംബന്ധിച്ച വിധിയും പരാമർശിച്ചിട്ടുണ്ട്. ശാന്തി നിയമനത്തിൽ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും മലയാളി ബ്രാഹ്‌മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും, എൻ ആദിത്യൻ എന്ന വ്യക്തിയും തമ്മിലുള്ള കേസിലെ ചരിത്ര വിധി സുപ്രീംകോടതി പുറപ്പടിവിച്ചത് 2002 ലാണ്. എറണാകുളത്തെ ആലങ്ങാട്ടുള്ള കൊങ്ങോർപ്പിള്ളി നീറിക്കോട് ശിവക്ഷേത്രത്തിൽ ഈഴവ സമുദായ അംഗത്തെ ശാന്തിക്കാരനായി നിയമിച്ചത് ചോദ്യം ചെയ്ത് ആയിരുന്നു ഹർജി. ബ്രാഹ്‌മണരെ മാത്രം ശാന്തി നിയമനത്തിൽ പരിഗണിക്കുകയെന്നത് ഹിന്ദു സമുദായത്തിന്റെ ഒഴിവാക്കാനാകാത്ത ആചാരമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഈ വിധിയാണ് വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാമർശിച്ചിരിക്കുന്നത്. സർക്കാരിന് നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരം ഉള്ളത്‌കൊണ്ട് മതേതരം ആണെന്ന് ചൂണ്ടിക്കാട്ടി വിശദീകരിച്ചിരിക്കുന്ന കേസുകളുടെ പട്ടികയിൽ ആണ് കേരളത്തിലെ ഈ കേസും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.