സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പുതിയ നീക്കം

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അന്വേഷണത്തിനുള്ള തടസ്സം നീക്കാന്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ എസ്എഫ്ഐഒ റിപ്പോർട്ടിനെ ചോദ്യം ചെയ്തതോടു കൂടി കേസിലെ തുടര്‍നീക്കങ്ങള്‍ തടസ്സപ്പെട്ടു . ഇതോടെയാണ് ഇഡി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപത്രം ലഭ്യമായെന്നും അതില്‍ ഇഡിക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യം അടങ്ങിയിട്ടുണ്ടെന്നുമാണ് ഇഡി നല്‍കിയ ഉപഹര്‍ജി. അതിനാല്‍ അന്വേഷണത്തിനുള്ള തടസ്സങ്ങള്‍ നീക്കി സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എലിന്റെ ഹര്‍ജി തള്ളണമെന്നും ആവശ്യമുണ്ട്. സിഎംആര്‍എലിന്റെ ഹര്‍ജി ഹൈക്കോടതിയുടെ മുന്നിലുള്ളതുകൊണ്ടാണ് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടസ്സപ്പെട്ടു കിടന്നിരുന്നത്. ഒരിടവേളയ്ക്കുശേഷം എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി കേസ് വീണ്ടും സജീവമാവുകയാണ്. പക്ഷേ, ഹൈക്കോടതിയിലെ കേസായിരുന്നു തുടര്‍ന്ന് സമന്‍സ് അയക്കുന്നതിലും മറ്റും തടസ്സമായത്. അത് മാറ്റിക്കിട്ടാന്‍ ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയില്‍ എത്തിയത്. വിജിലന്‍സ് കേസോടുകൂടി ഇഡിയുടെ വിശ്വാസ്യത പലതരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഈ നടപടി.