തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചെങ്കിലും മുൻകാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷൻ രൂപവത്കരിക്കാൻ ഇനി സാധ്യതയില്ല. ശമ്പളവർധന നടപ്പാക്കാൻ ധനകാര്യവകുപ്പിനുകീഴിൽ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രായോഗികസാധ്യതകൾ മുൻനിർത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. ഈ സർക്കാരിന്റെ കാലാവധി തീരാൻ 10 മാസമേയുള്ളൂ. ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിൽ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യംകൂടി ഉൾപ്പെടുത്തിയുമുള്ള പരിഷ്‌കാരമാണ് പരിഗണനയിൽ. 2019 ജൂലായ് മുതൽ 2024 ജൂലായ് വരെയുള്ള കണക്കിൽ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. 15 ശതമാനം നിലവിലുള്ള ഡിഎയും കുടിശ്ശികയും അടിസ്ഥാനശമ്പളത്തിൽ ലയിപ്പിച്ചാൽ ജീവനക്കാർക്ക് മോശമല്ലാത്ത വർധനയുണ്ടാകും. ശുപാർശ തയ്യാറാക്കുമ്പോഴേക്കും ജനുവരിയിലെ ഡിഎ കൂടി പരിഗണിക്കേണ്ടിവരും. ഇതിനുപുറമേ, ഫിറ്റ്നസ് അലവൻസും മറ്റും കൂട്ടി ജീവനക്കാർക്ക് ആശ്വാസമാകുന്ന തരത്തിലാകും പരിഷ്‌കാരം. തിരഞ്ഞെടുപ്പ് അടുത്തതിനാൽ ആദ്യം ശമ്പളവർധന നടപ്പാക്കിയശേഷം, സർവീസിലെ മറ്റുവശങ്ങൾ പഠിക്കാൻ മറ്റൊരുസമിതി രൂപവത്കരിക്കാനാണ് സാധ്യത.
സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും
