അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു

അര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന കാന്‍സര്‍ ഗ്രിഡ് വഴി രോഗികള്‍ക്ക് എളുപ്പത്തില്‍ പരിചരണമുറപ്പാക്കുക എന്നതാണ് ലക്ഷ്യം. എവിടെയെല്ലാം കാന്‍സര്‍ സ്‌ക്രീനിങ് സൗകര്യം കിട്ടും, അര്‍ബുദം സംശയിച്ചാല്‍ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭിക്കും, എന്തെല്ലാം സേവനങ്ങള്‍ ഏതൊക്കെ സ്ഥാപനങ്ങളില്‍ കിട്ടും എന്നീ എല്ലാ വിവരവും മാപ്പ് ചെയ്താണ് ഗ്രിഡ് ഒരുക്കുന്നത്. ചികിത്സയ്ക്കായി രോഗികള്‍ക്ക് പലയിടത്തായി അലയേണ്ട അവസ്ഥ ഇല്ലാതാക്കും എന്നതാണ് ഗ്രിഡിന്റെ പ്രത്യേകത. ഒരു ചികിത്സാകേന്ദ്രത്തിലെ പരിശോധനയില്‍ അര്‍ബുദം കണ്ടെത്തിയാല്‍ തുടര്‍സേവനങ്ങള്‍ എവിടെ ലഭിക്കുമെന്ന് കൃത്യമായി നിശ്ചയിക്കുകയും രോഗി എത്തുന്ന വിവരം ആ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. സാംപിളുകള്‍ നല്‍കിയശേഷം രോഗിക്കു വീട്ടില്‍ പോകാം. പരിശോധനാഫലം തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രം വഴി അറിയിക്കുകതാണ്. വിദഗ്ധ ചികിത്സയ്ക്കുശേഷം ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി തുടര്‍സേവനങ്ങളും നല്‍കും. 30 മുതല്‍ 65 വയസ്സുള്ള സ്ത്രീകളിലെ സ്താനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള ആരോഗ്യം ആനന്ദം കാംപെയ്ന്‍ ജില്ലയില്‍ നടന്നുവരുകയാണ്. ഈ കാംപെയ്ന്‍ മാര്‍ച്ച് 8 വരെയാണ് നടക്കുക. ഇതിന്റെ ഭാഗമായാണിപ്പോള്‍ കാന്‍സര്‍ ഗ്രിഡും സജ്ജമാക്കുന്നത്.