തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഞായറാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്ത 1952 കോവിഡ് കേസുകളിൽ എൺപത് കേസുകളിലാണ് ആശുപത്രിവാസമുണ്ടായത്. അത് കോവിഡ് കാരണമല്ല, മറ്റുരോഗങ്ങളാൽ ആശുപത്രിയിലായവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗസ്വഭാവത്തിൽ തീവ്രതയുള്ള വകഭേദമല്ല ഇപ്പോഴത്തേത്. എന്നുകരുതി ജാഗ്രത എടുക്കേണ്ടെന്നല്ല, മറ്റ് രോഗങ്ങൾ ഉള്ളവർ തീർച്ചയായും മുൻകരുതലെടുകാണാമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. രോഗപ്രതിരോധത്തിൽ പ്രധാനമായ മൂന്നുകാര്യങ്ങളേക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. അതിൽ ആദ്യത്തേത് മാസ്ക് ധരിക്കുക എന്നതാണ്. പ്രത്യേകിച്ച് മറ്റ് രോഗങ്ങൾ ഉള്ളവർ നിർബന്ധമായും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം എന്നതും ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം എന്നതും പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. സംസ്ഥാനത്തും കോവിഡ് കേസുകളിൽ വീണ്ടും വർധനവുണ്ടായേക്കാം. എന്നുകരുതി ആശങ്കയിലേക്ക് പോകേണ്ട കാര്യം നിലവിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
