ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അത്തരം പരിശോധന പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രതികളുടെ അനുമതിയില്ലാതെ നുണപരിശോധന നടത്താൻ അനുവദിച്ച പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. ആധുനിക അന്വേഷണരീതികൾ ആവശ്യമെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ചചെയ്യാനാകില്ലെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. ഒരു സാഹര്യത്തിലും നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ അനുവദനീയമല്ല. സമ്മതമില്ലാതെ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തെളിവായി സ്വീകരിക്കാനുമാവില്ല. ഉചിതമായഘട്ടത്തിൽ നുണപരിശോധനയ്ക്ക് സ്വമേധയാ വിധേയമാകാൻ പ്രതിക്ക് അവകാശമുണ്ട്. അപ്പോൾ പരിശോധന നടത്താവുന്നതാണ്. നുണപരിശോധനാ അപേക്ഷകൾ വരുമ്പോൾ ബന്ധപ്പെട്ട കോടതികൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി
