കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി മന്ത്രി വീണാജോർജ്

തിരുവനന്തപുരം: ‘മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി വ്യക്തമാക്കി മന്ത്രി വീണാജോർജ്. തിരുവനന്തപുരം ശംഖുംമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാപദ്ധതിയാണ് ഇത്. ഒരുകോടിരൂപവീതം ചെലവഴിച്ച് ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു നിർമിച്ച ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവയെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ ശംഖുംമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിർമിതികേന്ദ്രത്തിനാണ് നിർമാണച്ചുമതല. എറണാകുളത്ത് കസ്തൂർബ നഗറിൽ ജിസിഡിഎ സഹകരണത്തോടെയും മലപ്പുറത്ത് ഡിടിപിസിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെ സഹകരണത്തോടെയുമാണ് നിർമാണം. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം-2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്പനകേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷണസുരക്ഷയോടൊപ്പം പരിസരശുചിത്വത്തിനും പ്രാധാന്യം നൽകും.