കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ടിങിന് സഹായിയെ അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും ആവശ്യമെങ്കില്‍ വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി. ഭാസ്‌കരന്‍. കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ വോട്ടിങ്ങിനായി സഹായിയെ അനുവദിക്കൂ. ഇതിനായി വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക.

സഹായിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല. സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സഹായി സത്യവാങ്മൂലം നല്‍കണം.