ആർ.ടി.പി.സി.ആർ. നിരക്ക്; സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ലാബുകൾ ഹൈക്കോടതിയിലേക്ക്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയിലെത്തി. ഐ.സി.എം.ആർ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവെന്നും ഉത്തരവ് ഉടനെ റദ്ധാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ലാബുടകള്‍ വ്യക്തമാക്കി. ലാബുകളിലെ പരിശോധനകളുടെ നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നും നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കുമെന്നും ലാബ് ഉടമകൾ പറയുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയ്ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നിരക്ക് 500 രൂപയാക്കിയ നടപടി വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന സർക്കാരിന്റെ ഭീഷണി ഉണ്ടെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.