ഡബ്ല്യൂഎച്ച്ഒ ടാപ് പദ്ധതി രാജ്യത്ത് ആദ്യമായി കേരളത്തില്‍, നടത്തിപ്പ് ചുമതല നിപ്മറിന്

ലോകാരോഗ്യ സംഘടന ഭിന്നശേഷി മേഖലയില്‍ നടപ്പാക്കുന്ന ടാപ്പ് പദ്ധതി (ട്രയ്‌നിങ് ഇന്‍ അസിസ്റ്റീവ് പ്രൊഡക്റ്റ്) നടത്തിപ്പിനായി ദേശീയ തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍) ചുമതല. സഹായ ഉപകരണങ്ങളുടെ ആവശ്യകതയും ഉപയോഗവും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡബ്ല്യൂഎച്ച്ഒ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായ ഉപകരണങ്ങളുടെ ആവശ്യകതാ നിര്‍ണയം, ഉപകരണങ്ങളുടെ ഉപയോഗം, തുടര്‍നടപടികള്‍ എന്നിവ നല്‍കി സജ്ജമാക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. നിപ്മര്‍ നിലകൊള്ളുന്ന ആളൂര്‍ പഞ്ചായത്തിനെയാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.

24.72 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളും പദ്ധതിയുടെ പരിശീലന ചെലവിലേയ്ക്ക് 20.60 ലക്ഷം രൂപയുമാണ് ഡബ്ല്യുഎച്ച്ഒ ആദ്യഘട്ടത്തില്‍ നല്‍കുക. കേരളത്തിലെ ഒരു പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സഹായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പഞ്ചായത്താക്കി മാറ്റാന്‍ പദ്ധതി മുഖേന സാധിക്കുമെന്ന് നിപ്മര്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു പറഞ്ഞു. നിലവില്‍ സംസ്ഥാന തലത്തില്‍ സഹായ ഉപകരണങ്ങളുടെ നിര്‍മാണം, വിതരണം എന്നിവയ്ക്ക് തദ്ദേശ ഭരണവകുപ്പിന്റെ അനുമതിയുള്ള സ്ഥാപനം എന്ന നിലയില്‍ പദ്ധതി ഏറ്റെടുക്കുന്നത് നിപ്മറിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും ടാപ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിചേർത്തു.