ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഉച്ചയ്ക്ക് രണ്ടിന് ശേഷം വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

കൊച്ചി: പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചിന്‍ കാര്‍ണിവലിലേക്ക് ജനം ഒഴുകിയെത്തുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പൊലീസ്. കൊച്ചി കാര്‍ണിവലില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് കൊച്ചിന്‍ കാര്‍ണിവലിന്റെ പ്രധാന വേദി. വെളി ഗ്രൗണ്ടിലും ആഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 120 പൊലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിങ് നിരോധിക്കും. ബുധനാഴ്ച പകല്‍ രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വൈപ്പിന്‍ ഭാഗത്ത് നിന്ന് റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകീട്ട് നാലുവരെയും ആളുകളെ ഏഴുവരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിന് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മാത്രമേ റോറോ ജങ്കാര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയൂ.

വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിന്‍ കോളജില്‍ നിന്ന് ബസുകള്‍ പുലര്‍ച്ചെ മൂന്ന് വരെ സര്‍വീസ് നടത്തും. ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.