ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമർശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി യെടുക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തൻവീറാണ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിക്ക് കത്തെഴുതിയത്. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായി ഝാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ കടുത്ത പരാമർശങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതിനെതിരേ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് അനസ് തൻവീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തെഴുതിയത്. ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമർശം ഏറെ അപകീർത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് കത്തിൽ അനസ് തൻവീർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ പദവിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളിൽ കോടതിക്കെതിരേ എതിർപ്പുണ്ടാക്കാനും സമൂഹത്തിൽ അക്രമവും അശാന്തിയും സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കി. കോടതിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള കുറ്റകരമായ ശ്രമമാണിതെന്നും കത്തിൽ ആരോപിക്കുന്നു. സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിർദേശിച്ച സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ദുബെയുടെ പ്രതികരണം. പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോൾ നിർദേശങ്ങൾ നൽകുന്നത്. രാജ്യത്ത് മത യുദ്ധങ്ങൾ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമർശങ്ങളുന്നയിച്ച ബിജെപി എംപി
