കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും

തിരുവനന്തപുരം: വിവിധ കേസുകളിൽപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലെത്തുന്ന കുട്ടികളെ നേർവഴിയിലെത്തിക്കാൻ കൂടുതൽ ഇടപെടലിന് ഒരുങ്ങി സർക്കാർ. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും. ഓരോ വർഷവും ശരാശരി 3500 മുതൽ 4000 വരെ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായാണ് കണക്കുകൾ. ഇവരിൽ 2600 കുട്ടികൾക്കുവരെ കാവലിന്റെ സേവനം വേണ്ടിവരുന്നുണ്ട്. കുട്ടികൾ അഭിമുഖീകരിക്കുന്നതും അകപ്പെടുന്നതുമായ പ്രശ്‌നങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാവലിന്റെ ഇടപെടുകൾ പരിഷ്‌കരിക്കുന്നതെന്ന് വനിത-ശിശുവികസന വകുപ്പ് വ്യക്തമാക്കി. സാമൂഹികസേവനം, കുട്ടികളുടെ സുരക്ഷ, മാനസികാരോഗ്യം എന്നീ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായംതേടി പരിശീലന മൊഡ്യൂൾ പരിഷ്‌കരിക്കും. കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് കൗൺസലിങ്, ലൈഫ് സ്‌കിൽ പരിശീലനം, ലഹരിമുക്ത ചികിത്സ, തുടർപഠനം തുടങ്ങിയവയാണ് കാവലിലൂടെ ലഭ്യമാക്കിവരുന്നത്. 21 വയസ്സുവരെ ഇവരെ നിരീക്ഷിച്ച് സമൂഹത്തിൽ മെച്ചപ്പെട്ടരീതിയിൽ ജീവിക്കുന്നതിനുള്ള പരിശീലനം നൽകും.. സാമൂഹികപ്രവർത്തകർ, മാനസികാരോഗ്യവിദഗ്ധർ, പ്രൊബേഷൻ ഓഫീസർ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പോലീസ് ഓഫീസർമാർ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇതിനായി വനിത- ശിശുവികസന വകുപ്പ് യൂണിസെഫുമായി കൈകോർക്കും. 14 ജില്ലകളിലായി 59 ജീവനക്കാരും 28 സന്നദ്ധസംഘടനകളുമാണ് കാവലിനുവേണ്ടി പ്രവർത്തിക്കുന്നത്. 2018-ലാണ് ബെംഗളൂരു നിംഹാൻസുമായി സഹകരിച്ച് കാവലിനായി പരിശീലന മൊഡ്യൂൾ തയ്യാറാക്കിയത്. 2020-ൽ ഈ കരാർ അവസാനിച്ചിരുന്നു. പിന്നീട് പുതിയ മൊഡ്യൂൾ തയ്യാറാക്കിയിരുന്നില്ല.