വിഷൻ 2031 : ധനകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ സംസാരിച്ചു.

 പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന ഗവൺമെന്റും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം. എഴുന്നൂറ് കിലോമീറ്റർ അകലെയുള്ള കാസർഗോഡ് ഇത്തരത്തിൽ രൂപപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ അകലെയല്ലെന്നും വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവൻ വ്യാപിക്കാൻ കരുത്തുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ഇറക്കുന്ന കണ്ടെയ്നറുകൾ, അതിലുള്ള ഉത്പന്നങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കം നിർമിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തിൽ ഉണ്ടാകും. ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങിയ മേഖലകളിൽ ആവശ്യമായ കമ്പനികൾക്ക് നിക്ഷേപം നടത്തുന്നതിനും സാഹചര്യമുണ്ട്. പാരിസ്ഥിതിക സൗഹാർദ്ദമാർന്ന ഭക്ഷ്യസംസ്കരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ വളർച്ചയ്ക്കും സഹായകരമാകും. മുൻപ് വിദേശങ്ങളിലടക്കം തൊഴിലിനായി കുടിയേറിയ പലരും നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് താമസിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വീടിനടുത്ത് തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയിലും ചാലക്കുടിയിലും കൊട്ടാരക്കരയിലുമടക്കം ഇത്തരത്തിൽ ഐ.ടി സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്വന്തം വീട് തന്നെ ഓഫീസുകളാക്കി മാറ്റിയ സംരംഭക മാതൃകളും ഉണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ പ്രാദേശിക തലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരാൻ കഴിയുന്ന സാഹചര്യം കൂടുതൽ സൃഷ്ടിക്കണം. സ്ഥലപരിമിതി എന്ന കാരണം പറഞ്ഞ് ഉത്പാദന വ്യവസായ മേഖലകളെ പ്രതികൂലമാക്കേണ്ടതില്ല. ഉദാഹരണത്തിന് കേരളത്തിന്റെ പ്ലാന്റേഷൻ മേഖലയെ ക്രിയാത്മകമയി ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ പഴകൃഷികൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതാണ്. ശരിയായ രീതിയിൽ ഭൂവിനിയോഗം നടത്തിയും  സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും കാർഷിക മേഖലയിൽ നമുക്ക് കൂടുതൽ ഉത്പാദനവും അവസരങ്ങളും സൃഷ്ടിക്കാൻ കഴിയും.