സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയേക്കും, സൂചന നല്‍കി മുഖ്യമന്ത്രി

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്നും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ മാസത്തെ പെന്‍ഷന്‍ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെന്‍ഷന്‍ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകന്‍ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെന്‍ഷന്‍ അയോഗ്യത പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുന്നതില്‍ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും. മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അര്‍ഹരായ ആളുകള്‍ പുറത്ത് നില്‍ക്കുന്നു. അനര്‍ഹരായവര്‍ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.