കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ് കൊച്ചിയിൽ സർവീസ് ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡക്കർ നാടാകെ ആഗ്രഹിച്ചിരുന്ന സംവിധാനമാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തും മൂന്നാറും ബജറ്റ് ടൂറിസം സംവിധാനത്തിന്റെ ഭാഗമായി ഡബിൾ ഡക്കർ സംവിധാനം ആരംഭിച്ചിരുന്നു. മൂന്നാറിൽ ഗ്ലാസ് ഇട്ട് കവർ ചെയ്തുകൊണ്ടുള്ള ബസ് ആണ് ഓടുന്നത്. ഇവിടെ നഗരക്കാഴ്ചകൾ കാണാം കഴിയും. ലണ്ടൻ പോലുള്ള നഗരങ്ങളിൽ ഇത്തരത്തിലുള്ള സർവീസുകൾ നമുക്ക് പരിചിതമാണ്. കൊച്ചിയിൽ ഇത്തരം ഒരു സംവിധാനം വേണമെന്ന പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ള സംവിധാനം യാഥാർത്ഥ്യമായത്. നഗര കാഴ്ചകൾ മുകളിലിരുന്ന് വിശാലമായി കാണാനും താഴെയിരുന്ന് ആസ്വദിക്കാനും കഴിയും.
ഇപ്പോൾ എറണാകുളത്തെ കടമക്കുടി ലോകത്തിലെ ഏറ്റവും മനോഹരമായ വില്ലേജ് ആണെന്ന് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വികസിക്കുന്ന കൊച്ചിയുടെ ടൂറിസത്തിന് ഡബിൾ ഡക്കർ ബസ് കൂടുതൽ സഹായകമാകും. ആഭ്യന്തര ടൂറിസത്തിനായി കേരളത്തിന് അകത്തുനിന്ന് തന്നെ കൊച്ചിയിലേക്ക് വരുന്നവർക്കും നഗര കാഴ്ചകൾ കാണാൻ ബസ് യാത്രയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കെഎസ്ആർടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാർ, എറണാകുളം എ.ടി.ഒ. ടി എ ഉബെെദ്, ബജറ്റ് ടൂറിസം സംസ്ഥാന കോ ഓഡിനേറ്റർ ആർ സുനിൽകുമാർ, ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത് വേലിക്കകം, ആർ അനീഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

