മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാള്‍, യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുന്നയാള്‍: യൂസഫലിയെ പരോക്ഷമായി പരിഹസിച്ച് കെ.എം ഷാജി

കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിടുന്നയാള്‍ മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളുമാണെന്ന് ഷാജി പരിഹസിച്ചു. ലോക കേരള സഭയില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ എം.എ യൂസഫലി പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് യൂസഫലിയുടെ പേരെടുത്ത് പറയാതെ കെ.എം ഷാജിയുടെ പ്രതികരണം.

എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമര്‍ശനം. ‘യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്’- കെഎം ഷാജി പറഞ്ഞു. എന്നാല്‍ എം എ യൂസഫലിയുടെ പേര് അദ്ദേഹം ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല. എങ്കിലും ലോക കേരള സഭയില്‍ എം.എ യൂസഫലി നടത്തിയ പ്രതികരണങ്ങള്‍ കെ.എം ഷാജിയെ ചൊടിപ്പിച്ചതാവാം ഈ പ്രതികരണത്തിന് കാരണമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.