എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന അവസരങ്ങളോട് കൃത്യമായ സമീപനമാണ് കേരളം സ്വീകരിച്ചുവരുന്നത്. സ്മാർട്ട് സിറ്റികളും ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷനുകളും മുതൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും സൈബർ സുരക്ഷയും വരെയുള്ള വിഷയങ്ങൾ സുസ്ഥിരവും നൂതനവുമായ ഭാവി രൂപപ്പെടുത്തുന്നതിന് നിർണായകമാണ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ, ഇൻഡസ്ട്രി ഓൺ കാമ്പസ് തുടങ്ങിയ കേരളത്തിന്റെ ആശയങ്ങൾ സംസ്ഥാനത്തിന്റെ വികസനവും വിദ്യാർത്ഥികളുടെ സംരംഭകപരിശീലനവും ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, വ്യവസായം, വികസനം എന്നിവയോടുള്ള സമീപനത്തെ പുനർനിർവചിക്കുന്നതാണ് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് അന്താരാഷ്ട്ര കോൺഫറൻസ്. ഇന്റലിജന്റ് സിസ്റ്റങ്ങളുടെ മേഖലയിലെ പ്രഗത്ഭരായ ഗവേഷകരെയും വിദ്യാർത്ഥികളെയും വ്യവസായ സംരംഭകരേയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നത്തിലൂടെ ഗവേഷണത്തിനും പ്രയോഗികതയ്ക്കും ഇടയിലുള്ള വിടവ് നികത്തപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ.ബി. സതീഷ്, വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
ഫെബ്രുവരി 9 വരെ നടക്കുന്ന കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി മുതൽ സ്മാർട്ട് ടെക്നോളജീസ്, റോബോട്ടിക്സും ഓട്ടോമേഷനും, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്നിവയടക്കമുള്ള വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. വ്യവസായ സെഷനുകൾ, പാനൽ ചർച്ചകൾ, സംരംഭക പ്രദർശനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പേപ്പറുകളുടെ അവതരണം എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടക്കും.