വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റു: ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് 20 മന്ത്രിമാര്‍

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് ജനസമൂഹത്തെ സാക്ഷിയാക്കി യു.ഡി.എഫ് നയിക്കുന്ന വി.ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയം രാവിലെ ഒന്‍പതുമണിക്ക് മുന്‍പുതന്നെ നിറഞ്ഞുകവിഞ്ഞു. പിന്നാലെ വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലെത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും തെലങ്കാന, കര്‍ണാടക മുഖ്യമന്ത്രിമാരും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. രാവിലെ 10.10-ഓടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വേദിയിലെത്തിയത്. 10.12-ഓടെ വന്ദേമാതരം ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് വി.ഡി സതീശന്‍ അധികാരത്തിലേറിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.